Wednesday, June 22, 2022

ഒരു പാട്ട് പാടാമോ?

 

                  ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

പോയകാലത്തിന്‍ വെട്ടമിത്തിരിക്കിടപ്പുണ്ട്;

നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടൂ!

കിഴക്കന്‍ മൂടികള്‍തന്‍ മോഹനമാമാരോഹം,

മുഴങ്ങും തിരകള്‍തന്‍ ലോലമാമവരോഹം,

ഇടയ്ക്കു തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍

തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും

നിഴലിട്ടതാവണം നിന്‍ രാഗചിത്രം; മേടും

പുഴയും കാടും വര്‍ണ്ണോന്മീലനങ്ങളില്‍ വേണ്ടേ?

ഇത്തിരി ലളിതമായിരുന്നാല്‍ക്കൊള്ളാ;മേതു-

ഹൃത്തിനും താളം പിഴയ്ക്കാതിരിക്കണമല്ലോ,

ഉപബോധത്തിന്നടിത്തട്ടില്‍ നിന്നൊരു ലയ-

മുറവായുയരണ,മുലകം മുഴുകണം

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

അനുപല്ലവിയായലപിക്കുക, രാഗത്തിന്‍റെ

കൂനുകൂന്തല്‍ പോല്‍ കുളിര്‍ന്നിഴയട്ടെയാത്മാവില്‍

പുളകങ്ങളെക്കൊണ്ടു മൂടിയക്ഷരകാല-

മളകങ്ങള്‍തന്‍ സൂക്ഷ്മച്ഛായയായിളകട്ടെ

തേന്‍കദളിതന്‍ നറുംകൂമ്പുപോല്‍ സ്വയം രാഗ-

സങ്കല്‍പം വിരിയുന്നോരനുപല്ലവി വേണം

കാലമാമാസര്‍ക്കസ്സുകാരന്റെ കൂടാരത്തിന്‍

മൂലയ്ക്കല്‍നിന്നും തലയെടുപ്പുള്ളോരു ചിങ്ങം

നിവരും സടാഗ്രങ്ങള്‍ ചാരവര്‍ണ്ണമാം മേഘ-

നിരയിലിടയ്ക്കിടെ വെയിലില്‍ച്ചലിക്കവേ

അഴകേറിടും കൃഷ്ണമാനിന്‍റെ പറ്റം പോലെ-

യുഴറും നിഴലുകളമ്പരന്നോടിപ്പോകെ,

മേടുകള്‍ തോറും പച്ചക്കാടുകള്‍ തോറും പൂക്കള്‍-

തേടുമോമനക്കുഞ്ഞുങ്ങളെയുല്ലസിപ്പിച്ചും

ചെങ്കതിരാടും പാദം കടന്നും മലന്നാട്ടു-

പെണ്‍കൊടികള്‍തന്‍ ചൊടിയാര്‍ന്നിടും നട കണ്ടും

നനവുള്ളിളം ചൂടുകാറ്റോടെ മണപ്പിക്കെ-

യനങ്ങും തെങ്ങിന്‍തോപ്പിന്‍ പട്ടയിലുരുമ്മിയും

ആക്കമാര്‍, ന്നഴകിയ,ന്നങ്കണങ്ങളിലോരോ

പൂക്കളങ്ങളില്‍ പദമൂന്നിക്കൊണ്ടന്തസ്സോടെ

വരുമാ വരവിന്‍റെ ദര്‍പ്പദീപ്തമാം ഭാവം

വരണം ചടുലമാമനുപല്ലവിക്കുള്ളില്‍

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?

വടിവൊത്തതാം തെങ്ങിന്‍ പൊന്നിന്‍ പൂക്കുല പൊട്ടി

വിടരുന്നതുപോലെ വരണം ചരണങ്ങള്‍

നവമാനവമുഖരാഗമാവണം രാഗം

നവമാം വികാസത്തിന്‍ താളമാവണം താളം

ബലി തന്‍ കഥ വേണ്ട; സാമ്രാജ്യമേതായാലും

പൊലിയും ചെറിയവന്‍ വളര്‍ന്നു വരും നാളില്‍.

അടികൂപ്പി നിന്നിടുമാസുരപ്രഭാവത്തിന്‍

മുടിയില്‍ തുമ്പപ്പൂവുപോലെഴും കഴലൂന്നി,

താളത്തിന്‍ ക്രമം പിഴയ്ക്കാതെയായിരം കോടി

ഗോളങ്ങള്‍ കൊണ്ടമ്മാനമാടിടും പ്രകൃതിയെ

ഈരടിയായിട്ടളന്നെടുക്കാനൊരുമ്പെടും 

ധീരനാം തേജസ്വിയെ, ചെറിയ മനുഷ്യനെ,

അവന്‍റെ വളര്‍ച്ചയിലൂടെ നേടിടും സത്യ-

ശിവസുന്ദരസങ്കല്പങ്ങള്‍തന്‍ ലോകങ്ങളെ

ബിംബിപ്പിക്കേണം രാഗം; ഷഡ്കാലഗോവിന്ദന്‍റെ

തംബുരുവെവിടെ നിന്നെങ്കിലും കണ്ടെത്തിയില്ലേ

ഓണമേ, നിനക്കൊരു പാട്ട് പാടാമോ വന്നെന്‍

പ്രാണനില്‍ക്കടന്നിരു,ന്നെന്‍റെ മണ്‍കുടില്‍ പൂകി?



No comments:

Post a Comment